കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ വകുപ്പ് മുസ്‌ലിം ലീഗ് നിലിനിർത്തണമെന്ന ആവശ്യവുമായി നേതൃത്വത്തെ സമീപിച്ച് ലീഗ് അനുകൂല അധ്യാപകരും ഗവേഷകരും. ഈ ആവശ്യമുന്നയിച്ച് 79 പേർ ചേർന്ന് സംയുക്ത പ്രസ്തതാവനയും പുറത്തിറക്കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പ് വിട്ട് കൊടുത്ത് മുസ്‌ലിം ലീഗ് ഫിഷറീസ് വകുപ്പ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ലീഗ് അനുകൂല അധ്യാപകരും ഗവേഷകരും രംഗത്ത് വന്നിരിക്കുന്നത്. സംസ്ഥാന മന്ത്രിസഭയിൽ വിദ്യാഭ്യാസ വകുപ്പ് വിഭജിക്കുകയാണെങ്കിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ ചുമതല നിർബന്ധമായും മുസ്‌ലിം ലീഗ് ഏറ്റെടുക്കണമെന്നാണ് സംയുക്ത പ്രസ്താവനയിൽ ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മലബാറിനോട് കാലങ്ങളായി തുടരുന്ന കടുത്ത വിവേചനവും അസന്തുലിതാവസ്ഥയും ശാശ്വതമായി പരിഹരിക്കാൻ ലീഗ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തേ മതിയാകൂ എന്നാണ് സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നത്.
ഉന്നത വിദ്യാഭ്യാസ മേഖഖലയിലെ മലബാറിൻ്റെ പിന്നാക്കാവസ്ഥ കണക്കുകൾ ഉദ്ധരിച്ച് പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആകെയുള്ള ബിരുദാനന്തര ബിരുദ കോഴ്സുകളുടെ സീറ്റുകളിൽ 23.9 ശതമാനവും ബിരുദ കോഴ്സുകളിൽ 28.1 ശതമാനം സീറ്റുകളും മാത്രമാണ് മലബാറിൽ ഉള്ളതെന്ന് സംയുക്ത പ്രസ്താവന ചൂണ്ടിക്കാണിക്കുന്നു. മലബാറിൻ്റെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി ആർട്സ് ആൻ്റ് സയൻസ് കോളേജുകൾ ഇല്ലാത്ത എല്ലാ മണ്ഡലങ്ങളിലും കോളേജ് ആരംഭിക്കാൻ തീരുമാനിച്ചതിന് ശേഷമാണ് ഈ കുറവെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്. കഴിഞ്ഞ ഇടതുപക്ഷ സർക്കാരിൻ്റെ കാലത്താണ് ഈ വിവേചനം രൂക്ഷമായതെന്നും കുറ്റപ്പെടുത്തലുണ്ട്. തെക്കൻ കേരളത്തിൽ ചില സമുദായ മാനേജ്മെൻ്റ് കോളേജുകൾ ഉൾപ്പെടെ മിക്ക കോളേജുകൾക്കും തൊഴിൽ സാധ്യതയുള്ള രണ്ട് ന്യൂജെൻ കോഴ്സുകൾ നൽകിയപ്പോൾ മലബാറിൽ അനുവദിക്കപ്പെട്ടത് കാലഹരണപ്പെട്ട കോഴ്സുകൾ മാത്രമാണെന്നും കുറ്റപ്പെടുത്തലുണ്ട്.
ഉന്നത വിദ്യാഭ്യാസ രംഗത്തെ അന്താരാഷ്ട്രവത്കരണം പ്രായോഗികമാക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് ഇവർ വ്യക്തമാക്കുന്നുണ്ട്. വിദേശ സർവ്വകലാശാലകളുമായുള്ള അക്കാദമിക സഹകരണം ഉറപ്പാക്കാനും വിദേശ വിദ്യാർത്ഥികളെ കേരളത്തിലേയ്ക്ക് ആകർഷിച്ച് മലബാർ ഉൾപ്പെടെയുള്ള പ്രദേശങ്ങളെ അന്താരാഷ്ട്ര വിദ്യാഭ്യാസ ഹബ്ബുകളാക്കി മാറ്റാനും ദീർഘവീഷണമുള്ള ലീഗിൻ്റെ നേതൃത്വത്തിന് മാത്രമേ കഴിയൂ എന്നും പ്രസ്താവന ചൂണ്ടിക്കാണിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് വരാനിരിക്കുന്ന വിപ്ലവകരമായ മാറ്റമായ ‘പ്രൈവറ്റ് യൂണിവേഴ്സിറ്റികൾ’ ആരംഭിക്കുന്നതിനുള്ള നയരൂപീകരണവും തീരുമാനങ്ങളും നടപ്പിലാക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മുസ്‌ലിം ലീഗ് തന്നെ ഭരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഇവർ പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.
മുസ്‌ലിം ലീഗ് അല്ലാതെ മറ്റാരെങ്കിലും ആണ് ഉന്നതവിദ്യാഭ്യാസമേഖല കൈകാര്യം ചെയ്യുന്നതെങ്കിൽ കേരളത്തിലെ ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ മുന്നേറ്റം അട്ടിമറിക്കാൻ ശ്രമമുണ്ടാകുമെന്ന ആശങ്കയും ഇതിലുണ്ട്. ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ ബോധ്യങ്ങളെ ഭാവിയിൽ രൂപപ്പെടുത്തേണ്ട, അതിന് വേണ്ടി അറിവ് നിർമ്മിക്കേണ്ട വിദഗ്ധരെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ താക്കോൽ സ്ഥാനങ്ങളിൽ നിന്ന് അകറ്റാനുള്ള ശ്രമങ്ങളും ലീഗല്ല ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നതെങ്കിൽ ഉണ്ടാകുകയെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നുണ്ട്.


