മടവൂർ: കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ മടവൂർ ഗ്രാമ പഞ്ചായത്തിലേക്ക് അനുവദിച്ച സ്പോർട്സ് കിറ്റ് മറിച്ചു വിറ്റുവെന്ന് ആരോപിച്ച് ഭരണ സമിതി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയതായി പ്രചരിപ്പിക്കുന്നത് ശുദ്ധ അസംബന്ധവും പച്ചക്കള്ളവുമാണെന്ന് പ്രസിഡന്റ് സഫിയ മുഹമ്മദ് അറിയിച്ചു.
വസ്തുതകൾ മനസ്സിലാക്കാതെ സത്യം തിരിച്ചറിയാതെ കേവലം രാഷ്ട്രീയപരമായി മാത്രം ഭരണസമിതിയെ കണ്ടു വളരെ മികച്ച രീതിയിൽ ഭരണം നടത്തുന്ന ഭരണസമിതിയെ അപകീർത്തിപ്പെടുത്തുന്ന ഇത്തരത്തിലുള്ള ആരോപണങ്ങൾ തികച്ചും അപലപനീയമാണ്.
കേവലം 3 ഫുട്ബോൾ, 3 വോളീബോൾ, 2 ക്രിക്കറ്റ് ബാറ്റ് , 6 ക്രിക്കറ്റ് ബോൾ , ക്രിക്കറ്റ് സ്റ്റമ്പ് അടങ്ങിയ കിറ്റാണ് സ്പോർട്സ് കൗൺസിൽ പഞ്ചായത്തിന് നൽകിയത്. പഞ്ചായത്തിലെ ക്ലബ്ബ്കൾക്കും വിദ്യാലയങ്ങൾക്കും വീതിച്ചു നൽകാൻ തികയാത്ത സാഹചര്യത്തിലാണ് സ്പോർട്സ് കിറ്റ് പഞ്ചായത്തിൽ തന്നെ സൂക്ഷിച്ചത്.
ഭരണസമിതി യോഗത്തിൽ അജണ്ടകൾ അവസാനിച്ചതിനുശേഷം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുന്നതിനുവേണ്ടി നടത്തിയ ഒരു നാടകം മാത്രമായിരുന്നു ഇന്നലത്തെ ഇറങ്ങി പോക്ക് എന്ന് പ്രസിഡൻറ് ഉന്നയിച്ചു.
നിയമസഭ തെരഞ്ഞെടുപ്പിൽ മടവൂരിൽ ദയനീയ തോൽവി ഏറ്റുവാങ്ങിയ എൽ ഡി എഫിന്റെ നുണ ജനം പുച്ഛിച്ചുതള്ളുമെന്നും പ്രസിഡന്റ് സഫിയ മുഹമ്മദ് പറഞ്ഞു

