whatsapp chat
Call now
Crime Latest

ചെങ്കോട്ട സ്‌ഫോടനം: പ്രതി ബോംബ് നിർമിച്ചത് ChatGPT ഉപയോഗിച്ച്, കശ്മീരിലെ വനങ്ങളിൽ പരീക്ഷിച്ചു; NIA കുറ്റപത്രം

ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസിലെ പ്രതി ബോംബ് നിര്‍മാണത്തിനും ആക്രമണത്തിനുള്ള പദ്ധതികള്‍ക്കുമായി ചാറ്റ് ജിപിടി ഉപയോഗിച്ചിരുന്നുവെന്ന് എന്‍ഐഎ. പ്രതികള്‍ ഐഇഡികള്‍ നിര്‍മിക്കുകയും ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ക്വാസിഗണ്ട് കാട്ടുകളില്‍ പരീക്ഷണാര്‍ത്ഥം ഉപയോഗിച്ചിരുന്നുവെന്നും എന്‍ഐഎയുടെ കുറ്റപത്രത്തില്‍ പറയുന്നു. 7500 പേജുള്ള കുറ്റപത്രമാണ് എന്‍ഐഎ തയ്യാറാക്കി ഡല്‍ഹി എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചത്.

കുറ്റപത്രത്തില്‍ പ്രതികള്‍ ഐഇഡികള്‍ ഉപയോഗിച്ച വിധത്തെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. പ്രതികളില്‍ ഒരാള്‍ അല്‍ഖൊയ്ദയുമായി ബന്ധമുള്ള അന്‍സര്‍ ഖസ്‌വത് ഉല്‍ ഹിന്ദിലെ ‘ഇന്‍-ഹൗസ് എഞ്ചിനീയര്‍’ ആയി ഉയര്‍ന്നുവന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു. കേസിലെ മുഖ്യ ആസൂത്രകനായ ജാസിര്‍ ബിലാല്‍ വാനി 2024-25 കാലഘട്ടങ്ങളില്‍ രണ്ട്-മൂന്ന് തവണ ഹരിയാനയിലെ ഫരീദാബാദിലെ അല്‍ ഫലാ സര്‍വകലാശാല ക്യാമ്പസിലെത്തി ഗൂഢാലോചനയ്ക്കുള്ള സാങ്കേതികമായ സഹായങ്ങള്‍ നല്‍കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. പൊടിച്ച പഞ്ചസാര, പൊട്ടാസ്യം നൈട്രേറ്റ് തുടങ്ങി റോക്കറ്റ് ഐഇഡി നിര്‍മാണത്തിന് ആവശ്യമായ വസ്തുക്കള്‍ സ്‌ഫോടനത്തിന് ഉപയോഗിച്ച കാറ് ഓടിച്ചിരുന്ന ഡോ. അദീല്‍ അഹ്‌മദ് റാത്തര്‍ ജാസിറിന് എത്തിച്ച് നല്‍കിയെന്നും കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നു.

‘ഒരു റോക്കറ്റ് എങ്ങനെ നിര്‍മിക്കും, മിശ്രിതങ്ങളുടെ അനുപാതം എത്ര വേണം’ എന്നിങ്ങനെ ജാസിര്‍ യൂട്യൂബിലും ചാറ്റ്ജിപിടിയിലും തെരച്ചില്‍ നടത്തി. ജാസിര്‍ നിര്‍മിച്ച റോക്കറ്റ് ഐഇഡി മുഖ്യപ്രതികളായ ഡോ. ഉമറിനും ഡോ. മുസമ്മില്‍ ഷക്കീലിനുമൊപ്പമാണ് ക്വാസിഗണ്ട് വനത്തില്‍ പരീക്ഷിച്ചതെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ അവശിഷ്ടങ്ങള്‍ വനത്തിന്റെ ഉള്‍ഭാഗങ്ങളില്‍ നിന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ജാസിറിന്റെ കഴിവുകള്‍ മനസിലാക്കിയ ഉമര്‍ രണ്ട് ഡ്രോണുകള്‍ ഈ ആവശ്യങ്ങള്‍ക്കായി നല്‍കി. കശ്മീരിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഡ്രോണുകളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച് ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടതായും എന്‍ഐഎ കണ്ടെത്തി.

ഉമര്‍, ജാസിര്‍, മുസമ്മില്‍, അദീല്‍ എന്നിവര്‍ അനന്ത്‌നാഗിലെ തന്നെ യൂഷ്മുര്‍ഗ് വനത്തില്‍ സിലിണ്ടര്‍ കൊണ്ടുള്ള ഐഇഡികളും പരീക്ഷിച്ചു. ഇതിന്റെ അവശിഷ്ടങ്ങളും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഉമറിന്റെ വാഹനത്തില്‍ ഉപയോഗിച്ച ഐഇഡിയുടെ മെക്കാനിസമാണ് ഏറ്റവും ഞെട്ടിക്കുന്നതെന്നാണ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ഐഇഡി നിര്‍മിക്കുന്നതിനായി സെന്‍സര്‍- ഇന്‍ഡക്ടീവ് പ്രോക്‌സിമിറ്റി സ്വിച്ച്, ഹീറ്റ് ഗണ്‍, പീസോ പ്ലേറ്റ്, റിമോട്ട് കണ്‍ട്രോള്‍ റിലേ-സ്വിച്ച് ആര്‍എഫ് ട്രാന്‍സ്മിറ്റര്‍, റിസീവര്‍ കിറ്റ്, പോക്കറ്റ് ലൈറ്റര്‍ തുടങ്ങിയവ ജാസിര്‍ 2023 ഡിസംബര്‍-2024 ജനുവരി കാലയളവില്‍ ഫ്‌ളിപ്കാര്‍ട്ട് വഴി വാങ്ങി. ഇവ ജാസിര്‍ ഉമറിന് കൈമാറി. ഉമറാണ് ഈ സാധനങ്ങള്‍ വാങ്ങാനുള്ള പണം ജാസിറിന് നല്‍കിയത്. പ്രതികള്‍ വിവിധതരം ഐഇഡികള്‍ പരീക്ഷിച്ചിതായി എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു. ട്രെയാസെറ്റോണ്‍ ട്രൈപെറോക്‌സൈഡ് (ടിഎടിപി) ആണ് ചെങ്കോട്ട സ്‌ഫോടനത്തിനായി ഉപയോഗിച്ച സ്‌ഫോടക വസ്തു.

2025 നവംബര്‍ പത്തിനാണ് രാജ്യത്തെ നടുക്കിയ ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനമുണ്ടാകുന്നത്. 15 പേര്‍ മരിച്ച സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. സ്ഫോടനത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ ഫരീദാബാദില്‍ വന്‍ അളവില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. ഈ സംഭവുമായി സ്ഫോടനത്തിന് ബന്ധമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
……………………………….

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.