കൊച്ചി : മോഡലിങ്ങിൻ്റെ മറവില്‍ മനുഷ്യക്കടത്തും സെക്‌സ് റാക്കറ്റും നടത്തിയ കേസിൽ അറസ്റ്റിലായ ബിലാല്‍ എന്ന ശ്രീകുമാർ തന്നെയാണ് മുഖ്യ സൂത്രധാരനെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ. ബിലാല്‍ നിരവധി യുവതികളെ വിദേശത്തേക്ക് എത്തിച്ചിട്ടുണ്ടെന്നും ഇത് വലിയ നെറ്റ് വർക്ക് ആണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.
ഒരു ഡീലിൽ ലഭിക്കുക 50000 – 100000 വരെയാണെന്നും കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി. കേസിൽ രണ്ട് പരാതികൾ കൂടി ലഭിച്ചിട്ടുണ്ട്. പരാതികൾ വിശദമായി പരിശോധിച്ച് വരുകയാണെന്നും കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് കമ്മീഷണർ പറഞ്ഞു. കൊച്ചിയിലെ ഗുണ്ടാ നേതാവ് ഔറംഗസേബിനായി അന്വേഷണം ആരംഭിച്ചുവെന്നും സിന്ധു ഔറംഗസേബിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചതിലാണ് അന്വേഷണം നടത്തുന്നതെന്നും കമ്മീഷണർ പറഞ്ഞു
അതേസമയം കേസിൽ അറസ്റ്റിലായ അലീന എബ്രഹാമിൻ്റെ ശബ്ദ സന്ദേശം വീണ്ടും പുറത്ത് വന്നു. ഇടപാടുകാരുമായി തുക പറഞ്ഞ് ഉറപ്പിക്കുന്ന ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്. ഇടപാട് നടക്കുമ്പോൾ പണം കൈമാറപ്പെടുന്നതിൻ്റെ രീതിയാണ് ശബ്ദ സന്ദേശത്തിൽ അലീന വിശദീകരിക്കുന്നത്. കേസിലെ അഞ്ചാം പ്രതിയായ റഹ്മത്തിനെ കുറിച്ചും സന്ദേശത്തിൽ പരാമർശം ഉണ്ട്.നേരത്തെ അലീന പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു.കേസുമായി ബന്ധപ്പെട്ട രഹസ്യ മൊഴി നല്‍കാന്‍ എത്തിയ പരാതിക്കാരിക്കാണ് ഭീഷണി സന്ദേശം അയച്ചത്. പൊലീസില്‍ പരാതിപ്പെട്ടാൾ ‘അയാള്‍’ വിടില്ലെന്നാണ് മുന്നറിയിപ്പ്.
പണി തരുമെന്നും അലീന ശബ്ദ സന്ദേശത്തിൽ പറയുന്നു. ഫാഷൻ ഷോയിൽ പങ്കെടുപ്പിക്കാനെന്ന വ്യാജേനയാണ് അലീന മോഡലുകളെ ദുബായിലെത്തിച്ചത്. ദുബായിൽ വെച്ച് യുവതികൾ നേരിട്ടത് ക്രൂരപീഡനമെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടികളെ ലഹരി നൽകി മയക്കിയ ശേഷം ലൈംഗിക പീഡനത്തിന്‍റെ ദൃശ്യങ്ങൾ പ്രതികൾ ഫോണിൽ പകർത്തുകയും ചെയ്തു. ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും യുവതികളെ പലർക്കും മുൻപിൽ കാഴ്ചവെച്ചെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്.
മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാത്തിക്കാരിയായ യുവതി റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. പീഡന ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചു നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കുഞ്ഞിനെ അടക്കം കൊലപ്പെടുത്തുമെന്ന് വധഭീഷണി മുഴക്കിയെന്നും യുവതി പറഞ്ഞു. മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്തും സെക്‌സ് റാക്കറ്റും നടത്തിയ കേസിലെ മുഖ്യ സൂത്രധാരന്‍ മാവേലിക്കര സ്വദേശിയായ ബിലാല്‍ എന്ന ശ്രീകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മരട് പൊലീസാണ് ഇയാളെ പിടികൂടിയത്.


