കൊയിലാണ്ടി:പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച നേപ്പാൾ സ്വദേശി അറസ്റ്റിലായി.
രണ്ട് വർഷം മുൻപ് കൊയിലാണ്ടിയിലെ ഒരു സ്ഥാപനത്തിൽ ഒന്നിച്ച് ജോലി ചെയ്തിരുന്ന യുവതിയെ വിവാഹം കഴിക്കാം എന്ന് വാഗ്ദാനം നൽകി പലതവണ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ നേപ്പാൾ സ്വദേശിയായ ഗജേന്ദ്ര റാണ ചേത്രി എന്ന സാഗർ ചേത്രിയാണ് ബാംഗ്ലൂരിൽ വച്ച് കൊയിലാണ്ടി പോലീസിൻ്റെ പിടിയിലായത്.
കേസ് വന്നതറിഞ്ഞ് ഉപയോഗിച്ചിരുന്ന സിമ്മും മൊബൈൽ ഫോണും ഒഴിവാക്കി മുങ്ങിയ പ്രതിയെ സൈബർ സെല്ലിൻ്റെ സഹായത്തോടെ തന്ത്രപരമായാണ് പോലീസ് കുടുക്കിയത്. ഫോൺ ഒഴിവാക്കി മുങ്ങിയ പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് ഉത്തരേന്ത്യയിലും ‘ബാംഗ്ലൂരിലും പല തവണ പോയി അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പ്രതി മുൻപ് ഉപയോഗിച്ചിരുന്ന ഇമെയിൽ ഐഡി ഉപയോഗിക്കാൻ ശ്രമിച്ചതോടെയാണ് സൈബർ സെല്ലിൻ്റെ സഹായത്തോടെ പ്രതിയിലേക്കെത്താൻ സാധിച്ചത്.
ആയിരക്കണക്കിന് അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ബാംഗ്ലൂരിലെ നീഗള്ളി എന്ന സ്ഥലത്തു വച്ചാണ് എ എസ് ഐ വിജു വാണിയം കുളം എസ് സി പി ഒ ഷിബിൻ കുമാർ എന്നിവർ ചേർന്ന് പ്രതിയെ പിടികൂടിയത്.
വിവാഹിതനായിരുന്ന പ്രതി അത് മറച്ച് വച്ചാണ് കൊയിലാണ്ടിയിലെ യുവതിയെ വിവാഹം കഴിച്ചോളാമെന്ന് പറഞ്ഞ് വലയിലാക്കിയത്. യുവതി വിവാഹം കഴിക്കാൻ നിർബന്ധിച്ചതോടെയാണ് പ്രതി മുങ്ങിയത്
റൂറൽ എസ്.പി. ടി.
ഫറാഫ്, ഡി.വൈ.എസ്.പി
സനിൽ കുമാർ എന്നിവർ നേതൃത്വം നൽകുന്ന അന്വേഷണ സംഘത്തിൽ
പോലീസ് ഇൻസ്പെക്ടർ പി. വിജേഷ്, എസ്.ഐ. കെ.പി. ഗിരീഷ്, സൈബർ സെൽ എസ്.ഐ. ശ്രീജിത്ത്, എസ്.സി. പി.ഒ. അഖിൽ, ഡ്രൈവർ ഗംഗേഷ് എന്നിവരും ഉൾപ്പെടും. കൊയിലാണ്ടി കോടതി പ്രതിയെ റിമാൻ്റ് ചെയ്തു

