23-04-2026 വ്യാഴം
📜Indian News Time📜
ചൂടിൽ പൊള്ളി ‘എസ്.എം സ്ട്രീറ്റ്’; പ്രതിസന്ധിയിലായി കച്ചവടവും ജനജീവിതവും
🔴കോഴിക്കോട്: കടുത്ത വേനലിൽ പൊള്ളി മിഠായിത്തെരുവ്. വർദ്ധിച്ച ചൂട് കാരണം തെരുവിലെ കച്ചവടവും ജനജീവിതവും പ്രതിസന്ധിയിലാവുകയാണ്. തെരുവിന് മുകളിൽ മേൽക്കൂര നിർമ്മിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാവുന്നു.
അവധിക്കാലമായതിനാൽ വിവിധ ജില്ലകളിൽ നിന്ന് കുട്ടികളടക്കമുള്ള നിരവധി പേരാണ് മിഠായിത്തെരുവിൽ എത്തുന്നത്. രാവിലെ 11 മുതൽ വൈകിട്ട് നാലു വരെ തെരുവിലൂടെയുള്ള നടക്കുക അസാദ്ധ്യം. എസ്.കെ പൊറ്റെക്കാട്ടിന്റെ പ്രതിമയ്ക്കരികെയുള്ള ഇരിപ്പിടങ്ങളിലാണ് സന്ദർശകർ വിശ്രമിക്കുന്നത്. കഠിനമായ ചൂട് കാരണം ഉച്ചസമയങ്ങളിൽ ആളുകൾ ഇവിടെയെത്താൻ മടിക്കുന്നത് കച്ചവടത്തെ ബാധിച്ചിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. പല കടകളിലും എയർ കണ്ടീഷണറുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും കഠിനമായ ചൂടിൽ ഫലവത്താകുന്നില്ല.
കണ്ണടച്ച്, ഒടിഞ്ഞു തൂങ്ങി വിളക്കുകളും
2017ൽ മിഠായിത്തെരുവ് നവീകരിച്ചപ്പോൾ തെരുവിന്റെ രണ്ടറ്റത്തും മേലാപ്പിൽ സ്ഥാപിച്ച ഉണ്ടവിളക്കുകൾ പരിചരണമില്ലാതെ നശിച്ചു. വഴിയിൽ അങ്ങിങ്ങായി സ്ഥാപിച്ച ലോ മാസ്റ്റ് ലൈറ്റുകളും കണ്ണുചിമ്മി. പിന്നീട് കോർപ്പറേഷൻ ഉണ്ടവിളക്കുകളെല്ലാം മാറ്റി എൽ.ഇ.ഡി. ഫ്ലഡ് ലൈറ്റുകളും 12 ലോ മാസ്റ്റ് ലെെറ്റുകളും സ്ഥാപിച്ചു. പരിചരണം കുറഞ്ഞതിനാൽ അവയിൽ പലതും ഇപ്പോൾ കത്തുന്നില്ല. ഇവയിൽ പലതും നിലത്തു വീഴാറായി നിൽക്കുകയാണ്. വലിയങ്ങാടിയിലേതുപോലെ ഇവിടെ മേൽക്കൂരയില്ലാത്തതിനാൽ മഴക്കാലത്ത് വെെദ്യുതി വിളക്കുകൾ പെട്ടെന്ന് കേടാവുകയാണ്. തെരുവുകച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി പി.എം താജ് റോഡിൽ 100 പേർക്ക് കച്ചവടം നടത്താനാണ് കോർപ്പറേഷൻ അനുമതി നൽകിയിരിക്കുന്നത്. താരതമ്യേന വീതി കുറഞ്ഞ റോഡിൽ ഇത്രയും കച്ചവടക്കാർ എത്തിയാൽ കാൽനടയാത്ര കഷ്ടത്തിലാവും. പ്രഖ്യാപിച്ച പാർക്കിംഗ് പ്ലാസയുടെ പണിയും എങ്ങുമെത്തിയിട്ടില്ല. ഇതുമൂലം റോഡുകളിലടക്കമുള്ള അനധികൃത പാർക്കിംഗ് കാൽനടയാത്രക്കാരെ ബുദ്ധിമുട്ടിലാക്കുകയാണ്തടസങ്ങൾ പലത്തെരുവിന് മുകളിൽ മേൽക്കൂര നിർമ്മിക്കണമെന്ന ആവശ്യം വ്യാപാരി സംഘടനകൾ വർഷങ്ങളായി ഉന്നയിക്കുന്നതാണ്. കോർപ്പറേഷനിൽ പരാതി നൽകിയാലും ഉണ്ടാവുന്നത് താത്ക്കാലിക പരിഹാരം മാത്രം. മിഠായിത്തെരുവിനെ പൈതൃക തെരുവായി നവീകരിച്ചതിനാൽ, അതിന്റെ തനത് ഭംഗി നിലനിറുത്തിക്കൊണ്ടുള്ള നിർമ്മാണം വലിയ വെല്ലുവിളിയാണ്. തീപിടിത്തം പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ അഗ്നിശമന സേനയുടെ വാഹനങ്ങൾക്ക് തടസമില്ലാതെ കടന്നുപോകാൻ സൗകര്യമൊരുക്കണം. വലിയ വാഹനങ്ങൾക്കും യന്ത്രങ്ങൾക്കും തടസമുണ്ടാക്കാത്ത വിധത്തിലുള്ള നിർമ്മാണത്തിന് മാത്രമേ അനുമതി നൽകാൻ സാധിക്കൂ എന്നാണ് അധികൃതരുടെ നിലപാട്. നിലവിലെ സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ച് പദ്ധതി നടപ്പിലാക്കാൻ അധികൃതർ ഇടപെടണമെന്നാണ് വ്യാപാരികളുടെ ആവശ്യം.”ഏത് കാലാവസ്ഥയിലും കച്ചവടം സുഗമമായി നടക്കാൻ വലിയങ്ങാടി മാതൃകയിൽ മേൽക്കൂര സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. മഴയും വെയിലും ഒരുപോലെ വ്യാപാരത്തെ ബാധിക്കുന്ന സാഹചര്യത്തിൽ അധികൃതർ അടിയന്തരമായി ഇടപെടണം.”മുഹമ്മദ് യൂസഫ് സുഹൂരി, വസ്ത്ര വ്യാപാര ഉടമ, മിഠായിത്തെരുവ്.


