ചേളന്നൂർ: എട്ടേരണ്ട് ബസാറിലെ ഓവുചാൽ മഴക്കാല പൂർവ്വശുചീകരണത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് സ്ലാബുകൾ നീക്കി വൃത്തിയാക്കിയെങ്കിലും, പൊതുമരാമത്ത് വകുപ്പിന്റെ ഓവുചാൽ നവീകരണ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു.
ചേളന്നൂരിലെ പ്രധാന അങ്ങാടിയായ ഇവിടെ വാഹനങ്ങൾ വേഗത്തിൽ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും വശങ്ങളിലേക്ക് മാറിയാൽ അപകടമുണ്ടാകാൻ സാധ്യതയേറെയാണെന്ന് നാട്ടുകാർ പറയുന്നു.
വ്യാപാരികൾക്ക് കടകളിലേക്ക് കയറാൻ നിലവിൽ പഴയ സ്ലാബുകളും പലകകളുമാണ് ഇട്ടിരിക്കുന്നത്. ഇതുമൂലം കച്ചവടം ഭാഗികമായി തടസ്സപ്പെട്ട അവസ്ഥയിലാണെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. വരും ദിവസങ്ങളിൽ മഴ ശക്തമായി ഓവുചാൽ നിറഞ്ഞാൽ വാഹനങ്ങൾ മറിയാനും കാൽനടയാത്രക്കാർ അപകടത്തിൽപ്പെടാനും സാധ്യതയുണ്ടെന്നാണ് ജനങ്ങളുടെ ഭീതി.
വേനൽക്കാലത്ത് കൃത്യമായ പ്രവൃത്തി നടത്താതെ, പ്രതികൂല കാലാവസ്ഥയിൽ കരാറുകാർ പണി ആരംഭിച്ചതാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. കൂടാതെ, ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങൾ മുൻകൂട്ടി കാണാതെ അശാസ്ത്രീയമായ രീതിയിലാണ് വലിപ്പമേറിയ സ്ലാബുകൾ നീക്കി ശുചീകരണം നടത്തിയതെന്ന് വാർഡ് മെമ്പർക്കും പഞ്ചായത്ത് ഭരണസമിതിക്കുമെതിരെ നാട്ടുകാരിൽ ചിലർ ആരോപണമുന്നയിക്കുന്നുണ്ട്.
ഓവുചാൽ നവീകരണം അടിയന്തരമായി പൂർത്തിയാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടലുണ്ടാവണമെന്നാണ് നാട്ടുകാരും വ്യാപാരികളും ഒരേസ്വരത്തിൽ ആവശ്യപ്പെടുന്നത്.
എലത്തൂർ മണ്ഡലത്തിലെ പ്രധാന ഹൈവേയായ ഈ റോഡിൽ മുൻ എം.എൽ.എയും മന്ത്രിയുമായിരുന്ന എ.കെ. ശശീന്ദ്രൻ മുൻപ് എൺപത് കോടിയുടേതടക്കം പലകോടികളുടെ വികസന പദ്ധതികൾ പ്രഖ്യാപിച്ചിരുന്നെങ്കിലും, വർഷങ്ങളായി റോഡിന്റെ ശോച്യാവസ്ഥയ്ക്ക് ശാശ്വത പരിഹാരമായിട്ടില്ലെന്നാണ് ജനങ്ങളുടെ പരാതി.
മണ്ഡലത്തിലെ ഈ ദുരവസ്ഥയ്ക്ക് പുതിയ എം.എൽ.എ വിദ്യ ബാലകൃഷ്ണന്റെ ഭാഗത്തുനിന്ന് അടിയന്തര ശ്രദ്ധയും ശാശ്വത പരിഹാരവും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ


