റഷ്യയില്‍ നിന്നുള്ള എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവായ ചൈനയെ അധിക തീരുവയില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് പ്രതികരണവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് നിർത്തണമെന്നുള്ള യുഎസ് നിർദേശം പാലിക്കാത്തതിനാലാണ് ഇന്ത്യൻ ഇറക്കുമതിയ്ക്ക് 25 ശതമാനം അധിക ദ്വിതീയ തീരുവ യുഎസ് ഏർപ്പെടുത്തിയത്. അതേ സമയം ചൈനയ്ക്കെതിരെ അത്തരം നടപടിയില്‍ നിന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിട്ടുനിന്നതിന്റെ കാരണമാണ് ഫോക്സ് ബിസിനസ്സിന് നല്‍കിയ അഭിമുഖത്തിലാണ് സ്റ്റേറ്റ് സെക്രട്ടറി വിശദീകരിച്ചത്.

റഷ്യയില്‍ നിന്ന് വാങ്ങുന്ന അസംസ്കൃത എണ്ണ ശുദ്ധീകരിച്ച് ആഗോള വിപണിയില്‍ മറിച്ചുവില്‍ക്കുകയാണ് ചൈന ചെയ്തുവരുന്നതെന്നും ചൈനയ്ക്ക് മേല്‍ ഏർപ്പെടുത്തുന്ന അധിക തീരുവ ആഗോള വിപണിയില്‍ എണ്ണ വിലവർധനയ്ക്ക് ഇടയാക്കുമെന്നും റൂബിയോ പറഞ്ഞു. ചൈനയുടെ മേല്‍ ഏർപ്പെടുത്തുന്ന ഉപരോധങ്ങള്‍ ആഗോള എണ്ണ വിപണിയില്‍ രൂക്ഷമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന് റൂബിയോ പറഞ്ഞു. റഷ്യയില്‍ നിന്ന് വാങ്ങുന്ന എണ്ണ ശുദ്ധീകരിച്ച് ചൈന ആഗോള വിപണയിലെത്തിക്കുന്നു. ചൈനയ്ക്ക് മേല്‍ ഏർപ്പെടുത്തുന്ന തീരുവ വർധന സ്വാഭാവികമായും എണ്ണവിലയില്‍ പ്രതിഫലിക്കും. ചൈനയുടെ എണ്ണ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വില നല്‍കേണ്ടി വരുന്ന സാഹചര്യം ഉണ്ടാകും. റൂബിയോ വിശദീകരിച്ചു.
ചൈനയ്ക്കെതിരെ അധിക തീരുവ ഉള്‍പ്പെടെയുള്ള നടപടികള്‍ ഏർപ്പെടുത്തുന്നതിനെ കുറിച്ച് യൂറോപ്യൻ രാജ്യങ്ങള്‍ ആശങ്ക അറിയിച്ചതായും റൂബിയോ കൂട്ടിച്ചേർത്തു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന യൂറോപ്യൻ രാജ്യങ്ങള്‍ക്ക് തീരുവ ഏർപ്പെടുത്തുന്നുണ്ടോ എന്ന ചോദ്യത്തിന് ആ വിഷയത്തെ കുറിച്ച് തനിക്ക് ആധികാരികമായ അറിവില്ലെന്നും എന്നാല്‍ ദ്വിതീയ തീരുവയ്ക്കുള്ള സാധ്യതയുണ്ടെന്നും റൂബിയോ മറുപടി നല്‍കി. യുറോപ്യൻ രാജ്യങ്ങളുമായുള്ള ബന്ധം മികച്ച രീതിയില്‍ മുന്നോട്ടുനീങ്ങണമെന്നാണ് യുഎസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


