ടെഹ്റാൻ: ഇറാൻ – അമേരിക്ക താല്‍ക്കാലിക വെടിനിർത്തല്‍ സമയപരിധി നാളെ അവസാനിക്കും. വെടിനിർത്തല്‍ നീട്ടാൻ അമേരിക്ക തയാറാവില്ലെന്നാണ് സൂചന.അമേരിക്കൻ സംഘം ഇന്ന് ഇസ്ലാമാബാദിലേക്ക് പുറപ്പെടുമെന്ന വിവരങ്ങള്‍ക്കിടയിലും ചർച്ചകള്‍ക്ക് ഇറാൻ അനൂകൂല നിലപാടറിയിച്ചിട്ടില്ല. യുദ്ധം തുടരാനാണ് ശ്രമമെങ്കില്‍ പുതിയ അടവുകള്‍ കൈവശമുണ്ടെന്നാണ് പുതിയ വെല്ലുവിളി. അമേരിക്ക പിടിച്ചെടുത്ത കപ്പലിനെക്കുറിച്ചുള്ള ദുരൂഹതകള്‍ തുടരുന്നതിനിടെ, കപ്പല്‍ പിടിച്ചെടുത്തതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ഇറാൻ ആവർത്തിച്ചു.
താല്‍ക്കാലിക വെടിനിർത്തല്‍ അവസാനിക്കാൻ ഒരു ദിവസം കൂടിയാണ് മുന്നിലുള്ളത്. നിലവില്‍ അനേകം വിഷയങ്ങളില്‍ തർക്കം നിലനില്‍ക്കുകയാണ്. ഹോർമൂസിലെ നാവിക ഉപരോധത്തിലെങ്കിലും സമവായമുണ്ടായാല്‍ ചർച്ച നടക്കും. പക്ഷെ, സമാധാന ധാരണയില്ലാതെ നാവിക ഉപരോധം പിൻവലിക്കില്ലെന്ന് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. എന്നാല്‍ നാവിക ഉപരോധം പിൻവലിക്കാതെ ചർച്ചക്കില്ലെന്ന് നിലപാടിലാണ് ഇറാൻ. ഒരു സമവായത്തിന് പലതവണ സംസാരിച്ചു പാക്കിസ്ഥാൻ. അമേരിക്കൻ വൈസ് പ്രസിഡണ്ട് ജെ ഡി വാൻസ് തന്നെ ഇസ്ലാമാബാദിലെത്തും എന്നാണ് അമേരിക്കൻ മാധ്യമ റിപ്പോർട്ടുകള്‍. യുദ്ധം തുടരാനാണ് ശ്രമമെങ്കില്‍ പുറത്തെടുത്തിട്ടില്ലാത്ത അടവുകള്‍ ബാക്കിയാണെന്നാണ് ഇറാൻ പാർലമെന്റ് സ്പീക്കർ എംബി ഗാലിബാഫിന്റെ മുന്നറിയിപ്പ്. വെടിനിർത്തല്‍ നീട്ടില്ലെന്നാണ് വൈറ്റ് ഹൗസിനെ ഉദ്ദരിച്ച് അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകള്‍.
കഴിഞ്ഞ ദിവസം ചൈനയില്‍ നിന്ന് ഇറാനിലേക്കുള്ള യാത്രക്കിടെ അമേരിക്കൻ സേന പിടിച്ചെടുത്ത കപ്പലില്‍ ചൈനയില്‍ നിന്ന് ഇറാനിലേക്കുള്ള മിസൈല്‍ നിർമ്മാണത്തിന് സഹായിക്കുന്നതുള്‍പ്പടെ ആയുധ സാമഗ്രികളും ഉണ്ടായിരുന്നുവെന്ന് പ്രചാരണം ശക്തമാണ്. ഇറാൻ വിശദീകരണം നല്‍കിയിട്ടില്ല. അവസാന മണിക്കൂറിലെങ്കിലും സമവായമുണ്ടായാല്‍ ചർച്ച നടന്നേക്കും. ഇതുവരെയെടുത്ത എല്ലാ നടപടികളും വിജയമെന്ന് ഡോണള്‍ഡ് ട്രംപും, അമേരിക്കയ്ക്ക ലക്ഷ്യങ്ങളില്‍ ഒന്നുപോലും പൂർത്തീകരിക്കാൻ കഴിയാത്തതിനാല്‍ ഇത് ഞങ്ങളുടെ വിജയമെന്ന് ഇറാനും അവകാശപ്പെടുന്നു.


