മലബാറിന്റെ വികസനക്കുതിപ്പിന് വഴിതുറയ്ക്കുന്ന ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

വൈകീട്ട് നാലിന് ആനക്കാംപൊയില്‍ സെയ്ന്റ് മേരീസ് സ്കൂള്‍ ഗ്രൗണ്ടിലാണ് ചടങ്ങ് നടന്നത്. കേരളത്തിലെ ഏറ്റവും നീളംകൂടിയതും ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും നീളംകൂടിയതുമായ ഇരട്ടതുരങ്കപാതയാണിത്. വയനാട് ജില്ലയില്‍ 5.58 കിലോമീറ്ററും കോഴിക്കോട് ജില്ലയില്‍ 3.15 കിലോമീറ്ററും നീളമാണുള്ളത്.
കോഴിക്കോട് ജില്ലയില്‍ മുറിപ്പുഴ-മുത്തപ്പൻപുഴ-ആനക്കാംപൊയില്‍ റോഡുമായും വയനാട്ടില്‍ മേപ്പാടി-കള്ളാടി-ചൂരല്‍മല റോഡുമായുമായാണ് തുരങ്കപാതയെ ബന്ധിപ്പിക്കുന്നത്. 8.73 കിലോമീറ്റർ ദൈർഘ്യത്തില്‍ 8.11 കിലോമീറ്റർ ദൂരം ഇരട്ടത്തുരങ്കങ്ങളാണ്. നാലുവർഷമെടുത്താണ് പദ്ധതി പൂർത്തിയാക്കുക. പദ്ധതി യാഥാർഥ്യമാകുന്നതോടെ വയനാടിന്റെ യാത്രാദുരിതത്തിന് അറുതിയാകും. കൊങ്കണ്‍ റെയില്‍വേ കോർപ്പറേഷൻ ലിമിറ്റഡാണ് നിർമാണ ഏജൻസി. കോഴിക്കോട്, വയനാട് ജില്ലകളിലായി 33 ഹെക്ടറോളം ഭൂമി ഇതിനായി ഏറ്റെടുത്തിട്ടുണ്ട്. വനഭൂമി നേരത്തേതന്നെ കൈമാറിയതാണ്. 90 ശതമാനം സ്വകാര്യഭൂമിയും ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്.
പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ധനമന്ത്രി കെ.എൻ. ബാലഗോപാലൻ, വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ, പട്ടികസമുദായ ക്ഷേമവകുപ്പ് മന്ത്രി ഒ.ആർ. കേളു, എംഎല്‍എമാരായ ടി. സിദ്ദിഖ്, ലിന്റോ ജോസഫ്, പി.ടി.എ. റഹീം എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.


