തെരുവുനായ വിഷയത്തില്‍ നായപ്രേമികളെ വിടാതെ ബോളിവുഡ് സംവിധായകൻ രാംഗോപാല്‍ വർമ. ‘നിങ്ങള്‍ നായകള്‍ക്ക് വേണ്ടി കരയുന്നു, എന്നാല്‍ മരിച്ച മനുഷ്യർക്ക് വേണ്ടി കരയുന്നില്ല’ എന്നാണ് കഴിഞ്ഞദിവസം അദ്ദേഹം പറഞ്ഞത്. ഇപ്പോഴിതാ നായപ്രേമികളെ നേരിട്ട് വെല്ലുവിളിക്കുകയാണ് രാംഗോപാല്‍ വർമ.

തെരുവുനായ്ക്കളോട് അത്ര സ്നേഹമാണെങ്കില്‍ വീട്ടിലെ അതിഥികള്‍ക്കായുള്ള മുറി അവർക്ക് തുറന്നുകൊടുക്കാനാണ് വർമയുടെ വെല്ലുവിളി.’മാന്ത്രികവടിയെന്ന പോലെയാണ് ‘നായ്ക്കളെ മാറ്റിപ്പാർപ്പിക്കൂ, നായ്ക്കളെ മാറ്റിപ്പാർപ്പിക്കൂ’ എന്ന് എല്ലാവരും പറയുന്നത്. എന്നാല്‍ മാറ്റിപ്പാർപ്പിക്കുക എന്നത് ഒരു തെരുവില്‍ നിന്ന് മറ്റൊരു തെരുവിലേക്ക് കൊണ്ടുപോയി തള്ളുന്നതിനെ പറയുന്ന മാന്യമായ വാക്കാണ്. ഒരു പ്രദേശത്ത് നിന്ന് നായ്ക്കളെ പൂർണമായും ഒഴിപ്പിച്ചാല്‍ ആ ശൂന്യസ്ഥലം മറ്റിടങ്ങളിലെ നായ്ക്കളെ വലിച്ചടുപ്പിക്കും. ചിലപ്പോള്‍ അവ മുമ്ബത്തേതിനേക്കാള്‍ മോശം നായ്ക്കളാകും.’ -രാംഗോപാല്‍ വർമ എക്സില്‍ കുറിച്ചു.
‘ലക്ഷക്കണക്കിന് തെരുവുനായ്ക്കളെ എവിടെ കൊണ്ടുപോയി തള്ളാനാണ് നിങ്ങള്‍ പദ്ധതിയിടുന്നത്? ഒടുവില്‍ വന്ന കണക്കുകള്‍ പ്രകാരം ഏഴ് കോടി നായ്ക്കളാണ് ഉള്ളത്. ഈ സംഖ്യ ഓരോനിമിഷവും കൂടിക്കൊണ്ടിരിക്കുകയാണ്. മാറ്റിപ്പാർപ്പിക്കുന്നത് ഒരു പരിഹാരമാർഗമല്ല. അതൊരു മിഥ്യ മാത്രമാണ്. കടുത്ത തീരുമാനമെടുക്കാതിരിക്കാൻ അറിവില്ലാത്ത മനുഷ്യർ പറയുന്ന ഒഴികഴിവ് മാത്രമാണ് അത്.’ -രാംഗോപാല്‍ വർമ തുടർന്നു.’ഇവിടെയാണ് നിങ്ങളുടെ ഇരട്ടത്താപ്പ്. നായപ്രേമികള്‍ അവരുടെ ഇറക്കുമതി ചെയ്ത ബ്രീഡില്‍പെട്ട വളർത്തുനായ്ക്കള്‍ക്കൊപ്പം എയർ കണ്ടീഷൻ ചെയ്ത വീടുകളില്‍ കുഷ്യനിലിരുന്നാണ് ഈ ക്ലാസെടുക്കുന്നത്. പാവപ്പെട്ട മനുഷ്യർ തെരുവില്‍ യഥാർഥ ഭീഷണി നേരിടുമ്ബോഴാണ് ഇത്. അവർക്ക് അത്ര സ്നേഹമുണ്ടെങ്കില്‍ വീട്ടിലെ അതിഥികള്‍ക്കായുള്ള മുറി തെരുവുനായ്ക്കള്‍ക്ക് തുറന്ന് കൊടുക്കട്ടെ. നിങ്ങളുടെ ‘പോഷാ’യ സ്ഥലങ്ങളില്‍ തെരുവുനായ്ക്കള്‍ ഇല്ല എന്നും നിങ്ങളുടെ ഓമനക്കുഞ്ഞുങ്ങളെ നായ കടിക്കുന്നില്ല എന്നും ഉറപ്പാക്കിയശേഷം ‘മാറ്റിപ്പാർപ്പിക്കൂ’ എന്ന് സർക്കാരിനോട് പ്രസംഗിക്കരുത്.’ -രാംഗോപാല്‍ വർമ പറഞ്ഞു.
തെരുവുനായ്ക്കളെ ഷെല്‍ട്ടർ ഹോമിലേക്ക് മാറ്റാൻ ഡല്‍ഹി ഭരണകൂടത്തിന് നിർദേശം നല്‍കിയ സുപ്രീം കോടതി ഉത്തരവോടെയാണ് തെരുവുനായ വിഷയം ദേശീയതലത്തില്‍ ചർച്ചയായത്. കോടതി ഉത്തരവിനെതിരെ ഒട്ടേറെ ബോളിവുഡ് താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് രാംഗോപാല്‍ വർമ വ്യത്യസ്ത ശബ്ദമായത്. ഒട്ടേറെ പേരാണ് വർമയുടെ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തിയത്.


