ചരക്ക്-സേവന നികുതി (ജിഎസ്ടി) നിരക്കുകള്‍ പരിഷ്കരിക്കാനുള്ള കേന്ദ്രസർക്കാർ നിർദേശം തത്ത്വത്തില്‍ അംഗീകരിച്ച് നിരക്ക് ഏകീകരണത്തിനുള്ള മന്ത്രിതലസമിതി.ഇനി ജിഎസ്ടി കൗണ്‍സിലിന് മുന്നിലെത്തും. എല്ലാ സംസ്ഥാനങ്ങളും ഉള്‍പ്പെടുന്ന ജിഎസ്ടി കൗണ്‍സിലാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. ഒക്ടോബർ ആദ്യത്തോടെ കൗണ്‍സില്‍ യോഗമുണ്ടായേക്കുമെന്നാണ് സൂചന.

നിലവിലെ 5, 12, 18, 28 ശതമാനം എന്നീ നാല് ജിഎസ്ടി നിരക്കുകളെ 5, 18 നിരക്കുകള്‍ക്ക് കീഴിലാക്കാനാണ് കേന്ദ്രനിർദേശം. പുകയില, ആഡംബര ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം സ്ലാബുമുണ്ടാകും. കേന്ദ്രനിർദേശം അംഗീകരിക്കാൻ തീരുമാനിച്ചതായി മന്ത്രിതലസമിതി കണ്‍വീനറായ ബിഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി പറഞ്ഞു.
കൗണ്‍സില്‍ യോഗത്തില്‍ നിരക്ക് പരിഷ്കരണത്തെ സംസ്ഥാനങ്ങള്‍ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. നിരക്ക് പരിഷ്കരണത്തിന്റെ പ്രയോജനം സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് ലഭിക്കണമെന്നും കമ്ബനികള്‍ നേട്ടമുണ്ടാക്കുന്ന സാഹചര്യം തടയണമെന്നും സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ പറഞ്ഞു.
വരുമാനനഷ്ടത്തില്‍ നീക്കുപോക്ക് വേണം
ഡല്‍ഹിയില്‍ ചേർന്ന സമിതിയോഗം കേന്ദ്രനിർദേശത്തെ തത്ത്വത്തില്‍ അംഗീകരിച്ചെങ്കിലും, പ്രതിപക്ഷസംസ്ഥാനങ്ങള്‍ വരുമാനനഷ്ടത്തില്‍ നീക്കുപോക്ക് വേണമെന്ന് ആവശ്യപ്പെട്ടു. ആറംഗസമിതിയില്‍ മൂന്നംഗങ്ങള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍നിന്നും മൂന്നംഗങ്ങള്‍ പ്രതിപക്ഷം ഭരിക്കുന്ന കേരളം (ഇടതുപക്ഷം), തെലങ്കാന (കോണ്‍ഗ്രസ്), ബംഗാള്‍ (തൃണമൂല്‍) സംസ്ഥാനങ്ങളില്‍നിന്നുമാണ്.
കേരളത്തിന് പ്രതിവർഷം നഷ്ടം 9000 കോടി
നികുതിഘടന മാറുമ്ബോഴുണ്ടാകുന്ന വരുമാനനഷ്ടത്തിലെ ആശങ്ക കേരളം ചൂണ്ടിക്കാട്ടി. പ്രതിവർഷം 9000 കോടിയോളം രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തല്‍. വരുമാനത്തില്‍ ഇടിവുണ്ടാകുമ്ബോള് സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യം പ്രതിപക്ഷ സംസ്ഥാനങ്ങള്‍ ഉന്നയിച്ചു.
ആഡംബരവസ്തുക്കള്‍ക്ക് ഉയർന്ന നികുതി വേണമെന്ന നിലപാടുമുയർത്തി. നഷ്ടപരിഹാരം ഉറപ്പാക്കാൻ കൃത്യമായ സംവിധാനം വേണമന്ന് തെലങ്കാന ആവശ്യപ്പെട്ടു. രണ്ടുദിവസത്തെ മന്ത്രിതലസമിതിയോഗം വ്യാഴാഴ്ച സമാപിച്ചു.
വ്യക്തിഗത ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയങ്ങളുടെ നികുതി ഒഴിവാക്കാൻ ബുധനാഴ്ച സമിതി ധാരണയിലെത്തിയിരുന്നു. ഇതിലും ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് അന്തിമ തീരുമാനമെടുക്കുക. നിലവില്‍ ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പോളിസികള്‍ക്ക് 18 ശതമാനമാണ് ജിഎസ്ടി.


