റിലയൻസ് ഗ്രൂപ്പ് ചെയർമാനും റിലയൻസ് കമ്മ്യൂണിക്കേഷൻസ് പ്രൊമോട്ടറുമായ അനില്‍ അംബാനിയുടെ വീട്ടില്‍ സിബിഐ റെയ്ഡ്.2000 കോടിയിലേറെ രൂപയുടെ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് സിബിഐ സംഘം അനില്‍ അംബാനിയുടെ വീട്ടില്‍ പരിശോധനയ്ക്കെത്തിയത്.

ശനിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് എട്ട് സിബിഐ ഉദ്യോഗസ്ഥർ അംബാനിയുടെ മുംബൈയിലെ വസതിയായ ‘സീവിൻഡി’ല്‍ പരിശോധനയ്ക്ക് എത്തിയതെന്നാണ് റിപ്പോർട്ട്. സിബിഐ സംഘം റെയ്ഡിനെത്തിയപ്പോള്‍ അനില്‍ അംബാനിയും ഭാര്യയും മക്കളും അടക്കമുള്ള കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. അംബാനിയുമായി ബന്ധപ്പെട്ട മറ്റ് അഞ്ചിടങ്ങളിലും ശനിയാഴ്ച സിബിഐയുടെ പരിശോധന നടന്നു. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളും ഡിജിറ്റല്‍ തെളിവുകളും കണ്ടെടുക്കുകയാണ് റെയ്ഡിന്റെ ലക്ഷ്യം.
വായ്പാ തട്ടിപ്പിലൂടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് രണ്ടായിരം കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസിലാണ് അനില്‍ അംബാനിക്കെതിരേ സിബിഐ കേസെടുത്തിരിക്കുന്നത്. ജൂണ്‍ 13-ന് അനില്‍ അംബാനിയെയും റിലയൻസ് കമ്മ്യൂണിക്കേഷനെയും തട്ടിപ്പുകാരായി എസ്ബിഐ രേഖപ്പെടുത്തുകയും തുടർന്ന് ഇതുസംബന്ധിച്ച് റിസർവ് ബാങ്കിന് റിപ്പോർട്ട് കൈമാറുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ തട്ടിപ്പുകാരനാണെന്ന് രേഖപ്പെടുത്തിയാല്‍ 21 ദിവസത്തിനകം ആർബിഐയ്ക്ക് റിപ്പോർട്ട് നല്‍കണമെന്നും സിബിഐയെയോ പോലീസിനെയോ വിവരമറിയിക്കണമെന്നുമാണ് ആർബിഐയുടെ മാർഗനിർദേശം. ഇതനുസരിച്ചാണ് സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
നേരത്തേ യെസ് ബാങ്കുമായി ബന്ധപ്പെട്ട 3000 കോടി രൂപയുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡിയും അനില്‍ അംബാനിക്കെതിരേ അന്വേഷണം ആരംഭിച്ചിരുന്നു. അനില്‍ അംബാനിയുമായി ബന്ധപ്പെട്ട മുംബൈയിലെ 35 കേന്ദ്രങ്ങളില്‍ ഇഡി പരിശോധന നടത്തുകയുംചെയ്തു.


