തിരുവനന്തപുരം: വന്യമൃഗ ശല്യം തടയുന്നതില്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് കടുത്ത നിസഹകരണമെന്ന് മുഖ്യമന്ത്രി.

വന്യജീവി സംഘർഷം ലഘൂകരിക്കാൻ സംസ്ഥാനം പല നിർദ്ദേശങ്ങളും മുന്നോട്ടുവച്ചെങ്കിലും ഒന്ന് പോലും കേന്ദ്രം അംഗീകരിച്ചില്ല. സംസ്ഥാനത്തിൻ്റെ എല്ലാ നിർദേശങ്ങളും കേന്ദ്ര സർക്കാർ തള്ളി. അപകടകാരികളായ മൃഗങ്ങളെ വെടിവെച്ചു കൊല്ലാനുള്ള നടപടിക്രമങ്ങള്‍ അതിസങ്കീർണമാണ്. ഇത് ലഘൂകരിക്കാൻ ആവശ്യപ്പെട്ടിട്ട്, അതിന് പോലും കേന്ദ്രം തയ്യാറാകുന്നില്ലെന്ന് കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി, വിഷയത്തില്‍ പ്രതിപക്ഷത്തിൻ്റെ ഭാഗത്ത് നിന്നുള്ള വിമർശനങ്ങള്‍ വസ്തുത കാണാതെയാണെന്നും പറഞ്ഞു.
കണ്‍മുന്നിലെ യാഥാർത്ഥ്യങ്ങള്‍ കാണാതെ വക്രീകരിച്ച് അവതരിപ്പിക്കുകയാണ് പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വന്യജീവികളെ ചെറുക്കാൻ RRT (റാപിഡ് റെസ്പോണ്‍സ് ടീം) യെ സഹായിക്കാൻ PRT (പ്രൈമറി റെസ്പോണ്‍സ് ടീം) വിപുലമാക്കും. 45 ദിവസം കൊണ്ട് 3 ഘട്ടങ്ങളിലായി മനുഷ്യ -വന്യജീവി സംഘർഷം ലഘൂകരണ പദ്ധതി നടപ്പാക്കും. ഓരോ ഘട്ടത്തിനും 15 ദിവസമാണ് കാലാവധി. തദ്ദേശ തലത്തില്‍ ഹെല്‍പ് ഡെസ്ക്കുകള്‍ രൂപീകരിക്കും. പ്രാദേശിക തലത്തില്‍ പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ക്ക് അവിടെത്തന്നെ പരിഹാരം കാണും. സംസ്ഥാനതലത്തില്‍ കൂടുതല്‍ സങ്കീർണമായ പ്രശ്നങ്ങള്‍ പരിശോധിക്കും. ഓരോ ഘട്ടത്തിലും സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വന്യജീവി സംഘർഷം കൂടുതലുള്ള പ്രദേശങ്ങളെ 12 മേഖലകളായി തിരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഓരോ മേഖലയ്ക്കായും പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ വന്യജീവി സംഘർഷ ലഘൂകരണ നയത്തിന് രൂപം നല്‍കും. വനപ്രദേശങ്ങളിലെ അക്വേഷ്യ, യൂക്കാലിപ്റ്റസ് തുടങ്ങിയ ഏകവിള തോട്ടങ്ങള്‍ ഘട്ടം ഘട്ടമായി പൂർണമായും ഒഴിവാക്കും. ഇവിടങ്ങളില്‍ സ്വാഭാവിക വനം പ്രോത്സാഹിപ്പിക്കും. വന്യജീവികള്‍ക്ക് ആവശ്യമായ ഭക്ഷണം കാട്ടില്‍ തന്നെ ഉറപ്പാക്കാനാണ് ഇത്.


