കോഴിക്കോട് കോർപ്പറേഷനിലെ മൂരിയാട് പാലംമുതല്‍ മാങ്കാവ് ബൈപ്പാസ് ജങ്ഷൻ വരെയുള്ള റോഡ് ഇനി മുതല്‍ എം.പി.വീരേന്ദ്ര കുമാർ റോഡ് എന്നറിയപ്പെടും. എഴുത്തുകാരനും പ്രഭാഷകനും സോഷ്യലിസ്റ്റ് നേതാവും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ സ്മരണാർത്ഥമാണ് റോഡ് നാമകരണം ചെയ്തത്. കാളൂർ റോഡ് ജങ്ഷനില്‍ നടന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് റോഡ് നാമകരണം ചെയ്തത്.

റോഡിന് എം.പി. വീരേന്ദ്രകുമാറിന്റെ പേര് നല്‍കിയ കോഴിക്കോട് കോർപ്പറേഷനെ അഭിനന്ദിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. ആർജെഡി സംസ്ഥാന അധ്യക്ഷനും മാതൃഭൂമി മാനേജിംങ് ഡയറക്ടറുമായ എം.വി. ശ്രേയാംസ് കുമാർ ആമുഖപ്രഭാഷണം നടത്തി.
പാരിസ്ഥിതിക വിഷയങ്ങളിലെ എം.പി. വീരേന്ദ്രകുമാറിന്റെ ദീർഘവീക്ഷണം അനുഭവിച്ചവർക്കറിയാമെന്ന് എം.വി ശ്രേയാംസ് കുമാർ പറഞ്ഞു. മേഘ വിസ്ഫോടനം, കാലാവസ്ഥ വ്യതിയാനം എന്നിവയൊക്കെ അദ്ദേഹം 80-കളില്‍ പറഞ്ഞു. അതൊക്കെ ഇന്ന് നമ്മെ ഭയപ്പെടുത്തുന്ന തരത്തില്‍ യാഥാർഥ്യമായിരിക്കുന്നു. അന്ന് അത് പലർക്കും മനസ്സിലാവുക പോലും ചെയ്തിരുന്നില്ലെന്ന് ശ്രേയാംസ് കുമാർ കൂട്ടിച്ചേർത്തു.മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ, മേയർ ഡോ. എം. ബീനാ ഫിലിപ്പ് , എംഎല്‍എമാരായ അഹമ്മദ് ദേവർകോവില്‍, തോട്ടത്തില്‍ രവീന്ദ്രൻ, തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.


