വീണ്ടും വർഗീയ പരാമർശവുമായി എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ന്യൂനപക്ഷങ്ങള്‍ സർക്കാരില്‍ സ്വാധീനം ചെലുത്തി വളർന്നുവെന്നും ഈഴവർ വോട്ടുകുത്തി യന്ത്രങ്ങളായി മാത്രം മാറിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ചെത്തുകാരനെ ആർക്കുംവേണ്ട. എന്നാല്‍, ചെത്തുകാരന്റെ പണം എല്ലാവർക്കും വേണമെന്നും അദ്ദേഹം പറഞ്ഞു.
‘ക’യില്‍ തുടങ്ങുന്ന കള്ള്, കൈത്തറി, കയർ, കശുവണ്ടി, കൃഷി തുടങ്ങിയ വ്യവസായങ്ങള്‍ക്കെല്ലാം കഷ്ടകാലമാണ്. അവയെല്ലാം ചെയ്യുന്നത് ഈഴവരാണ്. ഇത്തരത്തില്‍ ഈഴവർ തുടങ്ങിവെച്ച എല്ലാ തൊഴില്‍മേഖലകളും കഷ്ടത്തില്‍നിന്ന് കഷ്ടത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. ഈഴവരെ സംരക്ഷിക്കാൻ ആരുമില്ല. ഉത്പാദനച്ചെലവ് പരിഹരിക്കാൻ സബ്സിഡി നല്‍കി നിലനിർത്താൻ ആരും ശ്രമിക്കുന്നില്ല. വാക്കുകളില്‍ മാത്രമേ സംരക്ഷണമുള്ളൂ. ഈഴവർ എല്ലാവർക്കുംവേണ്ടി വോട്ടുകുത്തി യന്ത്രങ്ങളായി മാത്രം മാറി. മറ്റുള്ളവരെല്ലാം അധികാരത്തിന്റെ അകത്തളങ്ങളില്‍ക്കയറി സ്വന്തം സമുദായത്തെ വളർത്താനും ഉയർത്താനുമുള്ള നിയമങ്ങളും ചട്ടങ്ങളുമുണ്ടാക്കിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തൊഴിലുറപ്പ് ജോലിക്കു പോകുന്നവരില്‍ ക്രിസ്ത്യാനിയോ നായരോ നമ്ബൂരിയോ പുലയർ പോലുമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഈഴവരാണിന്ന് തൊഴിലുറപ്പിന് പോകുന്നത്. കാരണം, അതല്ലാതെ മാർഗമില്ലാത്ത അവസ്ഥയായിമാറി. മുസ്ലിങ്ങളും ക്രിസ്ത്യാനികളും സംഘടിച്ച് വളർന്നപ്പോള്‍ തളർന്നത് ഈഴവരാണ്. അതുകൊണ്ടാണ് നമുക്കിന്ന് ഉറപ്പുള്ള ഒറ്റക്കാര്യമായി തൊഴിലുറപ്പ് മാറിയതെന്നും വെള്ളാപ്പള്ളി വിമർശിച്ചു. പണ്ട് ചെത്തുകാരെ എല്ലാവർക്കും ഇഷ്ടമായിരുന്നു. ഇന്നിപ്പോള്‍ അവരെ ആർക്കുംവേണ്ട. പക്ഷേ, ചെത്തുകാരന്റെ പണം എല്ലാവർക്കും വേണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.


