കോഴിക്കോട്: താമരശ്ശേരിയില്‍ 55 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായവർ നാളുകളായി പോലീസിന്റെ നിരീക്ഷണ വലയത്തില്‍ ഉണ്ടായിരുന്നവർ.

താമരശ്ശേരി അമ്ബായത്തോട് മലയില്‍ അല്‍ഷാജ് (29), താമരശേരി ചുടലമുക്ക് അരേറ്റും ചാലില്‍ ബാസിത് (30) എന്നിവരെയാണ് തിങ്കളാഴ്ച രാത്രി താമരശ്ശേരി കാരാടി പുതിയ ബസ് സ്റ്റാൻഡിന് സമീപം താമരശ്ശേരി ഇൻസ്പെക്ടർ എ. സായൂജ് കുമാറും സംഘവും പിടികൂടിയത്. കോഴിക്കോട് റൂറല്‍ എസ് പി. കെ.ഇ. ബൈജുവിന്റെ കീഴിലാണ് അന്വേഷണ സംഘം പ്രവർത്തിച്ചിരുന്നത്. പിടികൂടിയ ലഹരിക്ക് ഒന്നര ലക്ഷം രൂപ വില വരും.
വർഷങ്ങള്‍ക്കു മുൻപ് അല്‍ഷാജ് ആണ് എംഡിഎംഎയുടെ വില്‍പന കോഴിക്കോട് ജില്ലയില്‍ തുടങ്ങുന്നതെന്ന് പോലീസ് പറയുന്നു. യുവാക്കള്‍ക്ക് ലഹരി നല്‍കി അടിമകളാക്കി പിന്നീട് അവരെ വില്‍പ്പനക്കാരാക്കിയാണ് ഇയാളും സംഘവും പ്രവർത്തിക്കുന്നത്. മാസങ്ങളായി ഇയാള്‍ എസ്പിയുടെ സ്പെഷ്യല്‍ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. ഡല്‍ഹി, ബെംഗളൂരു, ഗോവ എന്നിവിടങ്ങളിലെ ലഹരിശൃംഖലയുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്. യുവതികളെയും ഇയാള്‍ കാരിയർ ആയി ഉപയോഗിക്കാറുണ്ട്.
2024 ഏപ്രില്‍ മാസത്തില്‍ 1.375 കിലോ കഞ്ചാവും 2 ഗ്രാം എംഡിഎംഎയുമായി കർണ്ണാടകയിലെ ഗോണിക്കുപ്പ പോലീസ് ഇയാളെ പിടികൂടിയിരുന്നു. താമരശ്ശേരിയില്‍ 2024 ജൂലൈ മാസത്തില്‍ കോഴിക്കോട് പറമ്ബില്‍ ബസാർ സ്വദേശി അർഷാദിനെ കുഴല്‍പ്പണം സംബന്ധിച്ച തർക്കത്തെ തുടർന്ന് തട്ടിക്കൊണ്ടുപോയി ചുണ്ടേലുള്ള റിസോർട്ടില്‍വെച്ച് മർദിച്ചു അവശനാക്കി കൊല്ലാൻ ശ്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്. താമരശ്ശേരിയില്‍ 2020-ല്‍ പോക്സോ കേസിലും ജയിലില്‍ കിടന്നതാണ്. ബാസിത് ആദ്യമായാണ് പിടിയിലാവുന്നത്. പ്രതികളെ താമരശേരി കോടതി റിമാൻഡ് ചെയ്തു.
നാർക്കോട്ടിക് സെല്‍ ഡിവൈഎസ്പി പ്രകാശൻ പടന്നയില്‍, താമരശ്ശേരി ഡിവൈഎസ്പി കെ. സുശീർ എന്നിവരുടെ നിർദ്ദേശപ്രകാരം സ്പെഷ്യല്‍ സ്ക്വാഡ് എസ്‌ഐ രാജീവ് ബാബു, താമരശ്ശേരി എസ്‌ഐമാരായ എസ്. കണ്ണൻ, കെ.കെ. സുബൈർ എഎസ്‌ഐമാരായ വി.വി. ഷാജി, വി.സി. ബിനീഷ്, കെ.വി.ശ്രീജിത്ത്, സീനിയർ സിപിഓമാരായ എൻ.എം. ജയരാജൻ, പി.പി. ജിനീഷ് , എൻ.എം. ഷാഫി, ശോഭിത്, അഖിലേഷ്, എ.എം.ശ്രീലേഷ്, കെ. ലിനീഷ് കെ. രമ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ബാസിത് ഒരു മാസം മുമ്ബ് ഗള്‍ഫില്‍നിന്ന് നാട്ടില്‍ വന്നതാണ്.


