ഡേറ്റിങ് ആപ്പ് വഴി യുവാക്കളുമായി ബന്ധം സ്ഥാപിച്ചശേഷം അവരെ വിളിച്ചുവരുത്തി പണവും സ്വർണാഭരണങ്ങളും തട്ടിയെടുക്കുന്ന സംഘത്തെ തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് പോലീസ് പിടികൂടിയത്.സ്വവർഗാനുരാഗികളായ നൂറോളം യുവാക്കളെയാണ് ജില്ലയില്‍ തട്ടിപ്പിനിരയാക്കിയതെന്നും നാണക്കേട് കാരണമാണ് പലരും പരാതി നല്‍കാത്തതെന്നും പോലീസ് പറഞ്ഞു.

സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യം നല്കി യുവാക്കളെ ഗ്രിൻറ്റർ എന്ന ഡേറ്റിങ് ആപ്പില്‍ എത്തിച്ചാണ് തട്ടിപ്പ് നടത്തിയത്. 10 കിലോമീറ്റർ പരിധിയിലുള്ള യുവാക്കള്‍ക്ക് പ്രതികള്‍ തങ്ങളുടെ ചിത്രങ്ങള്‍ അയച്ചുകൊടുത്തശേഷം ഇവരെ വിളിച്ചു വരുത്തുന്നതാണ് രീതി. ആളൊഴിഞ്ഞ ഭാഗത്ത് കാറില്‍ വെച്ച് കണ്ടുമുട്ടുമ്ബോള്‍ അപരിചിതരെപ്പോലെ എത്തുന്ന മറ്റുള്ളവർ കാറില്‍ കയറി ഓടിച്ചു പോകുകയും കവർച്ച ചെയ്യുകയുമാണ് രീതി. കൈയ്യില്‍ ആഭരണങ്ങളും പണവും ഇല്ലാത്തവരില്‍നിന്നു ഗൂഗിള്‍ പേ വഴി പണം വാങ്ങി. പണം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പുറത്തുവിടുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി.പ്രതികള്‍ കഴിഞ്ഞ രണ്ടുമാസംകൊണ്ട് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പോലീസ് സംശയിക്കുന്നു. വെഞ്ഞാറമൂട് സ്വദേശിയായ യുവാവിനെ മുക്കുനൂർ ജങ്ഷനില്‍ വിളിച്ചുവരുത്തി കാറില്‍ കടത്തിക്കൊണ്ടുപോയി രണ്ടു പവൻ മാലയും അരപ്പവൻ മോതിരവും ഊരിവാങ്ങി മർദിച്ച് അവശനാക്കി പാലോട് സുമതി വളവില്‍ ഉപേക്ഷിച്ച സംഭവമാണ് പ്രതികളെ കുടുക്കിയത്.

യുവാവ് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെത്തുടർന്ന് വെഞ്ഞാറമൂട് എസ്എച്ച്ഒ ആസാദ് അബ്ദുല്‍ കലാമിന്റെ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ആപ്പുവഴി മാത്രം സംസാരിച്ചത് അന്വേഷണത്തിന് പ്രതികളെ തിരിച്ചറിയാൻ തടസ്സമായി. പ്രതികള്‍ മൊബൈല്‍ ഫോണ്‍ റീസെറ്റ് ചെയ്ത് ഡാറ്റാ മുഴുവൻ ഡിലീറ്റ് ചെയ്തിരുന്നു. പ്രതികളിലേക്ക് എത്താൻ യാതൊരു സൂചനയും ലഭിക്കാത്തതിനാല്‍ പോലീസ് സൈബർ ഫൊറൻസിക് വഴി ഡിലീറ്റഡ് ഡാറ്റ റീസ്റ്റോർ ചെയ്തു.തുടർന്നാണ് 24 മണിക്കൂറിനകം ചിതറ കൊല്ലായില്‍ പണിക്കവിള വീട്ടില്‍ സുധീർ (24), മടത്തറ തടത്തരികത്ത് വീട്ടില്‍ മുഹമ്മദ് സല്മാൻ (19), പോരേടം മണലയം അജ്മല്‍ മൻസിലില്‍ ആഷിക് (19), ചിതറ കൊല്ലായില്‍ പുത്തൻവീട്ടില്‍ സജിത്ത് (18) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ ഫോണ്‍വിവരവും അക്കൗണ്ട് വിവരങ്ങളും പരിശോധിക്കുമെന്നും ആപ്പ് കേന്ദ്രീകരിച്ചു അന്വേഷണം നടത്തുമെന്നും എത്രപേർ ഇരയായെന്നുള്ളത് പരിശോധിക്കുമെന്നും ആറ്റിങ്ങല്‍ ഡിവൈഎസ്പി മഞ്ജുലാല്‍ പറഞ്ഞു.


