അമിത പലിശയീടാക്കി പണം കടം നല്‍കുകയും ഇരട്ടിയോളം തിരിച്ചടച്ചിട്ടും ഭീഷണിപ്പെടുത്തി വാഹനം ഈടായി പിടിച്ചെടുക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍.

കൊറ്റാമം മേലെക്കോണം സ്വദേശി ഹരൻ (30) ആണ് പിടിയിലായത്. ഹരനില്‍ നിന്നു പണം കടം വാങ്ങിയ മരിയാപുരം സ്വദേശി വിശാഖ് വിജയന്റെ പിതാവ് മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയെ തുടർന്നാണ് പാറശാല പൊലീസിൻ്റെ നടപടി. നൂറു രൂപയ്ക്കു പത്തു രൂപ നിരക്കില്‍ ഹരനില്‍ നിന്നും ഒന്നര വർഷം മുൻപ് വിശാഖ് ആറരലക്ഷം രൂപ പലിശയ്ക്കു വാങ്ങിയിരുന്നു. പല തവണയായി 17 ലക്ഷം രൂപ തിരിച്ചു നല്‍കിയെങ്കിലും വീണ്ടും പണം നല്‍കാനുണ്ടെന്ന് ഭീഷണിപ്പെടുത്തി വിശാഖിന്റെ കാർ ഈടായി ഹരൻ പിടിച്ചെടുത്തു.
വാഹനം വിട്ടു നല്‍കുന്നതിനു വിശാഖ് പലരില്‍ നിന്നും പണം കടം വാങ്ങി വീണ്ടും നല്‍കിയെങ്കിലും കാർ തിരിച്ചുനല്‍കിയില്ല. തുടർന്നാണ് പിതാവ് മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്. പാറശാല പൊലീസ് നടത്തിയ അന്വേഷണത്തില്‍ പലിശക്കാരനെ തിരിച്ചറിഞ്ഞു.ഹരന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അമിത പലിശയ്ക്ക് നല്‍കിയ പണത്തിനു ഈടായി വാങ്ങിയ നാലു കാറുകള്‍, കണക്കില്‍ പെടാത്ത 2 ലക്ഷം രൂപ, 7 വാഹനങ്ങളുടെ ആർസി ബുക്ക്, പലരുടെയും പേരിലുള്ള തുക എഴുതാതെ ഒപ്പ് രേഖപ്പെടുത്തിയ ചെക്ക് തുടങ്ങിയവ കണ്ടെത്തി.പാറശാല എസ്‌എച്ച്‌ഒ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ ദീപുവും സംഘവും ഹരനെ പിടികൂടി കോടതിയില്‍ ഹാജരാക്കി.


