പാലക്കാട് മുതലമടയിലെ ഫാം സ്റ്റേയില്‍ ആദിവാസിയെ ആറു ദിവസത്തോളം അടച്ചിട്ട മുറിയില്‍ പട്ടിണിക്കിട്ട് മർദ്ദിച്ച കേസില്‍ മുഖ്യ പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധം.

വെസ്റ്റേണ്‍ ഗേറ്റ് വേയ്സ് ഉടമ പ്രഭുവിനെതിരെ കേസെടുത്തിട്ട് 10 ദിവസമായിട്ടും ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് വിശദീകരണം. പൊലീസ് പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ആദിവാസി പ്രവർത്തകർ ഇന്ന് മുതലമടയില്‍ പ്രതിഷേധ ധർണ നടത്തും.
മുതലമട മൂചക്കുണ്ട് ചമ്ബക്കുഴിയിലെ വെള്ളയനാണ് മർദ്ദനമേറ്റത്. മുതലമട ഊർക്കുളം വനമേഖലയിലെ ഫാംസ്റ്റേയിലെയാണ് സംഭവം ഉണ്ടായത്. ഏതാനും ദിവസങ്ങള്‍ക്കു മുൻപ് തോട്ടത്തില്‍ ജോലിക്ക് പോയതായിരുന്നു വെള്ളയൻ. ഈ സമയം പ്രദേശത്തെ ഫാം സ്റ്റേയിലെ പറമ്ബില്‍ ബിയർ കുപ്പി കിടക്കുന്നത് കണ്ട യുവാവ് അതെടുത്ത് കുടിച്ചു. ഇതോടെ ഫാംസ്റ്റേ ഉടമ വെള്ളയനെ മർദ്ദിക്കുകയും ഇരുട്ടു മുറിയില്‍ പൂട്ടിയിട്ട് ആറു ദിവസത്തോളം പട്ടിണിക്കിടുകയുമായിരുന്നു. ശുചിമുറി പോലും ഇല്ലാത്ത മുറിയില്‍ പ്രാഥമിക കൃത്യം പോലും നിർവഹിക്കാൻ യുവാവിന് കഴിഞ്ഞില്ല. ഫാംസ്റ്റേയിലെ ഒരു ജീവനക്കാരൻ വിവരമറിയിച്ചതിനെ തുടർന്ന് മുതലമട പഞ്ചായത്ത് അംഗം കല്പനാദേവിയുടെ നേതൃത്വത്തില്‍ നാട്ടുകാരും പോലീസും ചേർന്നാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.


