ഇന്ത്യയിലെ സ്വകാര്യ കമ്ബനികള്‍ വികസിപ്പിച്ച ഉപഗ്രഹങ്ങള്‍ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ്.

ബെംഗളൂരു ആസ്ഥാനമായുള്ള പിക്സല്‍, ഹൈദരാബാദ് ആസ്ഥാനമായുള്ള ധ്രുവ സ്പേസ് എന്നീ കമ്ബനികള്‍ വികസിപ്പിച്ച ഉപഗ്രഹങ്ങളെയാണ് ബുധനാഴ്ച വിജയകരമായി വിക്ഷേപിച്ചത്. ഇതിന്റെ അമ്ബരപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പിക്സല്‍ പുറത്തുവിട്ടിട്ടുണ്ട്. ഫ്ളോറിഡയിലെ കേപ് കനാവറലില്‍ നിന്നായിരുന്നു വിക്ഷേപണം.ആഗോള ബഹിരാകാശ സമ്ബദ്വ്യവസ്ഥയില് ഇന്ത്യൻ സ്റ്റാർട്ടപ്പുകള്‍ക്ക് വൻ മുന്നേറ്റം നല്‍കുന്നതാണ് വിക്ഷേപണം.
പിക്സല്‍ വികസിപ്പിച്ച മൂന്ന് ഫയർഫ്ളൈ ഉപഗ്രഹങ്ങള്‍ ഇന്ന് ഭ്രമണപഥത്തില്‍ എത്തിച്ചവയില്‍ ഉള്‍പ്പെടുന്നു. കൃത്യമായ വിശദാംശങ്ങളോടെ ഭൂമിയുടെ ഉപരിതലം നിരീക്ഷിക്കാൻ രൂപകല്‍പ്പന ചെയ്ത ഹൈപ്പർസ്പെക്ട്രല്‍ ഇമേജിംഗ് ഉപഗ്രഹങ്ങളാണിവ. കൃഷി, കാലാവസ്ഥാ നിരീക്ഷണം, ധാതു പര്യവേക്ഷണം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളില്‍ ഏറെ പ്രയോജനപ്പെടുന്നതാണ് ഈ ഉപഗ്രഹങ്ങള്‍. ലോകരാജ്യങ്ങള്‍ക്കും വ്യവസായ മേഖലയ്ക്കും ഉയർന്ന റെസല്യൂഷനുള്ള, തത്സമയ ഡാറ്റ നല്കാൻ കഴിയുന്ന ഹൈപ്പർസ്പെക്ട്രല്‍ ഉപഗ്രഹങ്ങളുടെ ഒരു ശൃംഖല വിന്യസിക്കാനുള്ള പിക്സലിന്റെ പദ്ധതിയിലെ നിർണായക ചുവടുവെപ്പാണിത്.
ആശയവിനിമയം, ഗതിനിർണ്ണയം, ഭൗമനിരീക്ഷണം എന്നിവയുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത ചെറു ഉപഗ്രഹളാണ് ധ്രുവ സ്പേസിന്റേത്. ഈ ദൗത്യത്തോടെ ഉപഗ്രഹ സംവിധാനങ്ങളുടെയും ബഹിരാകാശ ഘടകങ്ങളുടെയും ഇന്ത്യയിലെ പ്രമുഖ സ്വകാര്യ നിർമ്മാതാക്കളിലൊന്ന് എന്ന നിലയിലേക്ക് ധ്രുവ സ്പേസ് ഉയർന്നു.
ഐഎസ്ആർഒയുടെ ചന്ദ്രയാൻ-3 ന്റെ വിജയത്തിനും സ്വകാര്യമേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാർ പരിഷ്കാരങ്ങള്‍ക്കും പിന്നാലെ ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പുകള്‍ ആഗോള ശ്രദ്ധ ആകർഷിക്കുകയാണ്. സ്പേസ്എക്സുമായുള്ള ഈ സഹകരണം അന്താരാഷ്ട്ര രംഗത്ത് ഇന്ത്യൻ കമ്ബനികള്‍ക്ക് വർധിച്ചുവരുന്ന അവസരങ്ങള്‍ തുറന്നുനല്‍കും എന്ന് കരുതപ്പെടുന്നു. ആഗോള ബഹിരാകാശ വിപണി ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് മുതല്ക്കൂട്ടാണിതെല്ലാം. ഇന്ത്യൻ സ്റ്റാർട്ടപ്പുകള്‍ ഇപ്പോള്‍ ലോകരാജ്യങ്ങളോടുതന്നെ മത്സരിക്കാൻ തയ്യാറെടുത്തിരിക്കുകയാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.


