whatsapp chat
Call now
Latest

‘എതിരാളികളല്ല, നമ്മള്‍ പങ്കാളികള്‍, അഭിപ്രായവ്യത്യാസം തര്‍ക്കങ്ങളായി മാറരുത്’; ഷിക്ക് ഇന്ത്യയിലേക്ക് ക്ഷണം

ഇന്ത്യയും ചൈനയും വികസന പങ്കാളികളാണെന്നും എതിരാളികളല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രിസഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള ചർച്ചയില്‍ ഇരുനേതാക്കളും വ്യക്തമാക്കിയതായി വിദേശകാര്യ മന്ത്രാലയം.അഭിപ്രായവ്യത്യാസങ്ങള്‍ തർക്കങ്ങളായി മാറരുതെന്നും മോദിയും ഷിയും ആവർത്തിച്ച്‌ ഉറപ്പിച്ചതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ടിയാൻജിനില്‍ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) നേതാക്കളുടെ ഉച്ചകോടിയോടനുബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടു.

‘2024ല്‍ കസാനില്‍ നടന്ന മോദിയും ഷിയും തമ്മിലുള്ള അവസാന കൂടിക്കാഴ്ചയ്ക്കുശേഷം ഉഭയകക്ഷി ബന്ധങ്ങളിലുണ്ടായ ഗുണപരമായ മുന്നേറ്റത്തെയും സുസ്ഥിരമായ പുരോഗതിയെയും ഇരു നേതാക്കളും സ്വാഗതം ചെയ്തു. പരസ്പര ബഹുമാനം, പരസ്പര താത്പര്യങ്ങള്‍, പരസ്പരം വികാരങ്ങള്‍ മാനിക്കല്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയും ചൈനയും അവരുടെ 280 കോടി ജനങ്ങളും തമ്മിലുള്ള സ്ഥിരമായ ബന്ധവും സഹകരണവും ഇരു രാജ്യങ്ങളുടെയും വളർച്ചയ്ക്കും വികസനത്തിനും അത്യന്താപേക്ഷിതമാണ്. കൂടാതെ, 21-ാം നൂറ്റാണ്ടിന്റെ പ്രവണതകള്‍ക്ക് അനുയോജ്യമായ ബഹുധ്രുവ ലോകത്തിനും ബഹുധ്രുവ ഏഷ്യയ്ക്കും ഇത് ആവശ്യമാണ്’ പ്രസ്താവനയില്‍ അറിയിച്ചു.

ഉഭയകക്ഷി ബന്ധങ്ങളുടെ തുടർച്ചയായ വികസനത്തിന് അതിർത്തി പ്രദേശങ്ങളിലെ സമാധാനവും ശാന്തതയും പ്രധാനമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞതായും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷത്തെ വിജയകരമായ സൈനിക പിന്മാറ്റവും അതിനുശേഷം അതിർത്തി പ്രദേശങ്ങളില്‍ സമാധാനവും ശാന്തതയും നിലനിർത്തുന്നതും ഇരു നേതാക്കളും സംതൃപ്തിയോടെ വിലയിരുത്തി. അതിർത്തിപ്രശ്നത്തിന് ന്യായവും യുക്തിസഹവും പരസ്പരം സ്വീകാര്യവുമായ ഒരു പരിഹാരത്തിന് ഇരുനേതാക്കളും പ്രതിബദ്ധത പ്രകടിപ്പിച്ചു. ഈ മാസം ആദ്യം നടന്ന ചർച്ചകളില്‍ രണ്ട് പ്രത്യേക പ്രതിനിധികള്‍ എടുത്ത സുപ്രധാന തീരുമാനങ്ങളെ അംഗീകരിക്കുകയും അവരുടെ ശ്രമങ്ങള്‍ക്ക് തുടർന്നും പിന്തുണ നല്‍കാൻ സമ്മതിക്കുകയും ചെയ്തതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കൈലാസ് മാനസരോവർ യാത്രയും ടൂറിസ്റ്റ് വിസയും പുനഃരാരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍, നേരിട്ടുള്ള വിമാന സർവീസുകളിലൂടെയും വിസ നടപടികള്‍ ലഘൂകരിക്കുന്നതിലൂടെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഇരു നേതാക്കളും ചൂണ്ടിക്കാട്ടി.

ഇന്ത്യയും ചൈനയും തന്ത്രപരമായ സ്വയംഭരണാധികാരം പിന്തുടരുന്നുവെന്നും തങ്ങളുടെ ബന്ധങ്ങളെ ഒരു മൂന്നാം രാജ്യത്തിന്റെ കണ്ണിലൂടെ കാണരുതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബഹുമുഖ വേദികളില്‍ ഭീകരവാദം, ന്യായമായ വ്യാപാരം തുടങ്ങിയ ഉഭയകക്ഷി, പ്രാദേശിക, ആഗോള വിഷയങ്ങളിലും വെല്ലുവിളികളിലും പൊതുവായ ധാരണകള്‍ വികസിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ഇരു നേതാക്കളും വിലയിരുത്തി.

എസ്സിഒയുടെ ചൈനീസ് അധ്യക്ഷസ്ഥാനത്തിനും ടിയാൻജിനിലെ ഉച്ചകോടിക്കും പ്രധാനമന്ത്രി പിന്തുണ പ്രഖ്യാപിച്ചു. 2026-ല്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്സ് ഉച്ചകോടിയിലേക്ക് അദ്ദേഹം ചൈനീസ് പ്രസിഡന്റ് ഷിയെ ക്ഷണിക്കുകയും ചെയ്തു. ക്ഷണത്തിന് പ്രസിഡന്റ് ഷി പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുകയും ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷസ്ഥാനത്തിന് ചൈനയുടെ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ പൊളിറ്റ്ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗമായ കായ് ചിയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.