തിരുവനന്തപുരം: കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക സംഘം ചൊവ്വാഴ്ച തെളിവെടുപ്പ് ആരംഭിക്കും.സർക്കാർ നിയോഗിച്ച കമ്മിറ്റി ചൊവ്വ,ബുധൻ ദിവസങ്ങളിലാണ് ജയിലില്‍ സന്ദർശനം നടത്തുന്നത്. മുഴുവൻ ജീവനക്കാരോടും ഹാജരാകാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് സി. എൻ. രാമചന്ദനും റിട്ട. ഡിജിപി ജേക്കബ്ബ് പുന്നൂസും അടങ്ങുന്നതാണ് കമ്മിറ്റി. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ജയില്‍ ചാട്ടം അന്വേഷിക്കാൻ നിയോഗിച്ചത്.

കണ്ണൂരിലെ അതിസുരക്ഷാ ജയിലില്‍നിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത് വൻ വിവാദമായിരുന്നു. ഗോവിന്ദച്ചാമി ജയില്‍ ചാടിയ വിവരം അധികൃതർ അറിഞ്ഞത് അഞ്ച് മണിക്കൂർ കഴിഞ്ഞാണ്. രാവിലെ പരിശോധനയ്ക്കിടെയാണ് ഗോവിന്ദച്ചാമി സെല്ലിലില്ലെന്ന വിവരം മനസ്സിലായത്. അർധരാത്രി ജയില്‍ക്കമ്ബി മുറിച്ച ഗോവിന്ദച്ചാമി ഏഴര മീറ്റർ ഉയരമുള്ള മതില്‍ ചാടിക്കടകടന്നാണ് ജയിലിന് പുറത്തെത്തിയത്. ഇലക്‌ട്രിക് ഫെൻസിങ് പ്രവർത്തിച്ചില്ല എന്നും കരുതപ്പെടുന്നു.
എന്നാല്‍ ജയില്‍ ചാടി മണിക്കൂറുകള്‍ മാത്രമാണ് ഗോവിന്ദച്ചാമിക്ക് പുറത്തു കഴിയാനായത്. ചിലർ ഇയാളെ തിരിച്ചറിയുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. പിന്നാലെ ജയില്‍ സ്ഥിതി ചെയ്യുന്ന പള്ളിക്കുന്നില്‍നിന്ന് രണ്ട് കിലോമീറ്റർ ദൂരത്തിലുള്ള തളാപ്പില്‍ നിന്ന് പിടിയിലായി. ആളൊഴിഞ്ഞ പുരയിടത്തില്‍ ഒളിച്ച് നില്‍ക്കുകയായിരുന്നു. പോലീസ് വരുന്നുവെന്ന് മനസ്സിലായപ്പോള്‍ ഓടിയ ഗോവിന്ദച്ചാമി നാഷണല്‍ സ്റ്റാറ്റിസ്റ്റിക് ഓഫീസിന്റെ കിണറില്‍ ചാടി. പിന്തുടർന്ന പോലീസ് ഇയാളെ കിണറ്റില്‍നിന്ന് വലിച്ചെടുത്തു.


