ഇരിക്കൂർ കല്യാട്ട് മോഷണം നടന്ന വീട്ടില്‍നിന്ന് കാണാതായ മരുമകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആണ്‍സുഹൃത്ത് കർണാടക പോലീസിന്റെ കസ്റ്റഡിയില്‍.കർണാടക ഹുൻസൂർ സ്വദേശിനിയായ ദർശിത(22)യുടെ കൊലപാതകത്തിലാണ് ആണ്‍സുഹൃത്തായ കർണാടക സ്വദേശി സിദ്ധരാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കർണാടകയിലെ സാലിഗ്രാമത്തിലെ ലോഡ്ജ്മുറിയിലാണ് ദർശിതയെ കഴിഞ്ഞദിവസം കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.

വായില്‍ ഇലക്‌ട്രിക് ഡിറ്റനേറ്റർ തിരുകി വൈദ്യുതി കടത്തിവിട്ട് ഇത് പൊട്ടിച്ചാണ് ആണ്‍സുഹൃത്ത് ദർശിതയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമികവിവരം. മുഖമാകെ വികൃതമായനിലയിലാണ് ദർശിതയുടെ മൃതദേഹം ലോഡ്ജ്മുറിയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആണ്‍സുഹൃത്തിന് പുറമേ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതും കർണാടക പോലീസ് അന്വേഷിച്ചുവരികയാണ്.
ദർശിതയുടെ കൊലപാതകത്തില്‍ പങ്കില്ലെന്നാണ് സുഹൃത്ത് കർണാടക പോലീസിന് നല്‍കിയ ആദ്യമൊഴി. ഞായറാഴ്ച രാവിലെ ഒന്നിച്ച് അമ്ബലത്തില്‍ പോയി. അതിന് ശേഷമാണ് ലോഡ്ജില്‍ മുറിയെടുത്തത്. പിന്നീട് ഭക്ഷണം വാങ്ങിക്കാൻ പുറത്തുപോയി വന്നപ്പോള്‍ ദർശിത മുറി തുറന്നില്ല. ലോഡ്ജ് ജീവനക്കാരെ വിളിച്ച് വാതില്‍ പൊളിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടതെന്നും ഇയാള്‍ പറഞ്ഞിരുന്നു. എന്നാല്‍ പോലീസ് ഇത് വിശ്വാസത്തിലെടുത്തില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലും വിശദമായ ചോദ്യംചെയ്യലിലുമാണ് കൊലപാതകത്തിന് പിന്നില്‍ ആണ്‍സുഹൃത്താണെന്ന് പോലീസ് കണ്ടെത്തിയത്. കല്യാട്ടെ വീട്ടില്‍ നടന്ന മോഷണത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് പോലീസിന്റെ നിഗമനം. വിശദമായ അന്വേഷണത്തിനായി കണ്ണൂരില്‍നിന്നുള്ള പോലീസ് സംഘവും കർണാടകയിലെത്തിയിട്ടുണ്ട്.
ആണ്‍സുഹൃത്തിനൊപ്പം പോകാനായി ദർശിത തന്നെയാണ് കല്യാട്ടെ വീട്ടില്‍നിന്ന് സ്വർണവും പണവും കവർന്നതെന്നാണ് നിലവിലെ നിഗമനം. ആണ്‍സുഹൃത്തിനൊപ്പം കഴിയാനായി ഈ പണവും സ്വർണവും ഉപയോഗിക്കാമെന്നായിരിക്കും ദർശിത കണക്കുക്കൂട്ടിയിരുന്നതെന്നും കരുതുന്നു. വെള്ളിയാഴ്ച രണ്ടുവയസ്സുള്ള കുട്ടിയുമായി കർണാടകയിലെ സ്വന്തം വീട്ടിലെത്തിയ ദർശിത, കുഞ്ഞിനെ വീട്ടിലാക്കിയശേഷമാണ് ആണ്‍സുഹൃത്തിനൊപ്പം പോയത്. തുടർന്നാണ് ഇരുവരും സാലിഗ്രാമത്തിലെത്തി ലോഡ്ജില്‍ മുറിയെടുത്തത്. എന്നാല്‍, ലോഡ്ജില്‍വെച്ച് ഇരുവർക്കുമിടയില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. രണ്ടുപേരും തമ്മില്‍ തർക്കമുണ്ടായെന്നും തുടർന്ന് സിദ്ധരാജു യുവതിയെ കൊലപ്പെടുത്തിയെന്നുമാണ് കരുതുന്നത്.


